Hero Image

വിദ്യാഭ്യാസ വിസാ നിയമങ്ങള് കര്ശനമാക്കി ഓസ്ട്രേലിയ

സിഡ്നി: വിദ്യാഭ്യാസത്തിനുള്ള വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഓസ്ട്രേലിയ. ഇന്നു മുതല്‍ പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഭാഷാപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്.

നിലവില്‍ സ്റ്റുഡന്റ് വിസയ്ക്കായി സമര്‍പ്പിക്കുന്ന ജെനുവിന്‍ ടെംപററി എന്‍ട്രന്റ്പ്രസ്താവനയ്ക്ക് പകരം ഇനി മുതല്‍ ജെനുവിന്‍ സ്റ്റുഡന്റ് (GS)എന്ന പ്രസ്താവനയാണ് സമര്‍പ്പിക്കേണ്ടത്.

ഓസ്ട്രേലിയയിലേക്കുള്ള വിസ നടപടിക്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജിടിഇ (GTE) പ്രസ്താവന. ഓസ്ട്രേലിയയില്‍ പഠനത്തിനായി താത്കാലിക താമസത്തിന് വന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. പുതുക്കിയ നിയമം അനുസരിച്ച് ടെംപററി ഗ്രാജുവേറ്റ് വിസക്ക് 6.5 ഐഇഎല്‍ടിഎസ് സ്കോര്‍ വേണം. സ്റ്റുഡന്റ് വിസയ്ക്ക് 6.0 ഐഇഎല്‍ടിഎസ് സ്കോര്‍ വേണം.

ഇംഗ്ലീഷ് പ്രാവിണ്യ വ്യവസ്ഥകള്‍ക്കും മാറ്റമുണ്ട്. ടെംപററി ഗ്രാജുവേറ്റ് വിസയുടെ ഇംഗ്ലീഷ് പ്രാവിണ്യ ടെസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷത്തിലേക്ക് കുറച്ചു. ഇതുകൂടാതെ ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷ ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ വിസ അപേക്ഷയ്ക്ക് മുന്‍പ് തന്നെ ഹാജരാക്കണം. വിസയ്ക്കായി അക്കൗണ്ടില്‍ കാണിക്കേണ്ട തുകയ്ക്കും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ 24,505 ഡോളറാണ് അക്കൗണ്ടില്‍ കാണിക്കേണ്ടത്.

ഓസ്ട്രേലിയയില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തിന്റെ വിലയിരുത്തലിന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാനഡ, യു.കെ വിസ നിയമങ്ങള്‍ പുതുക്കിയതോടെ ഓസ്ട്രേലിയയിലേക്ക് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എത്തിയിരിക്കുന്നു. പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

READ ON APP